Wednesday, April 19, 2017

മംഗളം ഭവന്തു !

 മംഗളം ഭവന്തു !

 "കല്യാണമല്ലേ ....നാലാളറിഞ്ഞു വേണം നടത്താൻ
ആഘോഷത്തിന് ഒരു കുറവും വരരുത്.
അലങ്കാരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ.
നാട്ടാര് ഭ്രമിക്കണം.
നമ്മൾ ആഢ്യന്മാർ, അത് എപ്പോഴും ഓർമ്മയിൽ വേണം
പണം ഇല്ലെങ്കിൽ കടം വാങ്ങണം.
അടുത്ത ബന്ധുക്കളെ മാത്രമല്ല അകന്ന ബന്ധുക്കളെയും പോയിക്കണ്ടു ക്ഷണിക്കണം . നേരെത്തെകൂട്ടി പട്ടിക തയ്യാറാക്കണം. ആരും ഒഴിഞ്ഞു പോയി എന്ന പരിഭവം കേൾക്കാനിടവരുത്തരുത്.
വീട്ടുകാർക്കെല്ലാം വിലയേറിയ വസ്ത്രങ്ങൾ എടുക്കണം.
 പെണ്ണിനുള്ള കല്യാണസാരി അൻപതിനായിരത്തിൽ കുറഞ്ഞത് ചിന്തിക്കേണ്ട .
 താലിമാല 10 പവന്റെതായാലും മതി.
നാട്ടിലെ പ്രമാണിമാരെയും ആദരിക്കാൻ ഒട്ടും മടി കാണിക്കരുത്.
ദക്ഷിണ കൊടുക്കാൻ കുറച്ചധികം തുക കരുതി വെയ്ക്കണം.
നമ്മുടെ പ്രൗഢി കാക്കണമല്ലോ.
കിട്ടാവുന്നതിൽ  മുന്തിയ  ഓഡിറ്റോറിയം  തന്നെ ബുക്ക് ചെയ്യണം.
വേനല്ക്കാലമല്ലേ, ഏ സി നിർബന്ധം .
വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കണം.
ബുഫേ തന്നെ ആയിക്കോട്ടെ.
വരുന്നവർക്കും പോകുന്നവർക്കും വാഹനസൗകര്യം ഏർപ്പെടുത്തണം.
എത്ര ശ്രദ്ധിച്ചാലും എന്തെങ്കിലും കുറവുകൾ വരാം .
അതൊന്നും പ്രശ്നമാക്കേണ്ട.
പൊന്നിൽ പുളിശ്ശേരി വെച്ച് കൊടുത്താലും മുറുമുറുക്കാൻ ആളുണ്ടാകും.
അതൊക്കെ ഏതു കല്യാണത്തിനും സാധാരണമാണ്."
ചുറ്റിലുംനിന്നുയർന്ന താല്പര്യങ്ങൾ,
നിർദ്ദേശങ്ങൾ,
ഓർമ്മപ്പെടുത്തലുകൾ....
എല്ലാം കേട്ട  ന്യൂ ജെൻ ചെക്കൻ ചോദിച്ചു.
"ഇതിനെല്ലാം കൂടി ഏകദേശം എത്ര ചെലവ് വരും ?"
"ലക്ഷങ്ങൾ ...."
ചെക്കന്റെ കണ്ണിൽ പൊന്നീച്ച കുത്തി.
"എവിടെനിന്നുണ്ടാക്കും ?"
"അതൊന്നും പറഞ്ഞിട്ടുകാര്യമില്ല . അല്ലെങ്കിൽ നാട്ടുകാരെന്തു കരുതും നമ്മളെപ്പറ്റി. നമ്മുടെ അന്തസ്സ്...ആഭി ജാത്യം....കുലമഹിമ... !!"
"നാട്ടുകാരും വീട്ടുകാരും സഹായിക്കുമോ?"
"അയ്യേ...അത് നമ്മുടെ അന്തസ്സിനു ചേരുന്നതാണോ? ആരോടും ഒന്നും വാങ്ങാൻ പാടില്ല. നമ്മൾ തന്നെ എല്ലാം കാണണം . എന്തായാലും ബാങ്ക് ലോണിന് അപേക്ഷ കൊടുക്കണം."
"ആരു തിരിച്ചടയ്ക്കും?"
"നല്ല ജോലിയില്ലേ നിനക്ക് . നിന്റെ ശമ്പളത്തിൽ നിന്നും പിടിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണം. കുറച്ചൊക്കെ നീ കരുതിയിട്ടുണ്ടാകുമല്ലോ''
ചെക്കന്റെ ചിന്തകളിൽ കുരുക്കുകൾ മുറുകി.
ഒരു ജോലി കിട്ടി ജീവിതം ഒന്ന് പച്ചപിടിക്കുമെന്നു തോന്നിയപ്പോഴാണ് ഒരു കുടുംബത്തെപ്പറ്റി ചിന്തിച്ചത്.  പ്രായം കടന്നു പോകുന്നു. ഭാവിയെപ്പറ്റി ചില കണക്കു കൂട്ടലുകളൊക്കെ ഉണ്ട്. മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടെത്തുകകൂടി ചെയ്തപ്പോൾ സ്വസ്ഥമായ ഒരു കുടുംബജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് നിറഭംഗി വർദ്ധിക്കുകയായിരുന്നു.
ഇനി എന്താ ചെയ്ക?
ചെക്കന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി തുടുത്തു.
"നാലാളറിയണം എന്ന് നിർബന്ധമാണോ?"
"പിന്നല്ലാതെ ...!"
"ശരി ...എന്നാൽ അങ്ങനെ തന്നാകട്ടെ."
പിന്നെ താമസിച്ചില്ല. വേണ്ട ഏർപ്പാടുകൾ ചെയ്ത് അടുത്ത ദിവസം തന്നെ തന്റെ പെണ്ണിനേം കൂട്ടി വിവാഹം രജിസ്റ്റർ ചെയ്ത്  ഒരു കൊച്ചു കുടുംബം കരു പിടിപ്പിക്കാനുള്ള ആത്മ വിശ്വസ ത്തോടെ ചെക്കൻ ജീവിതത്തിലേക്ക് നടന്നു കയറി.
ഒരു നിമിഷം അമ്പരന്നു നിന്ന കാറ്റ് ചെവിയോട് ചെവി പകർന്ന്
 ഗ്രാമം കടന്ന്  നഗരം കടന്ന്  രാജ്യം കടന്ന്  ലോകം മുഴുവൻ ചുറ്റി ..
അങ്ങനെ...അങ്ങനെ ...അങ്ങനെ...



Sunday, December 25, 2016

ചില കാര്യങ്ങൾ അങ്ങനെയാണ്.

 
      തിരക്കിട്ട ദിവസങ്ങളാണ് കടന്നു പോകുന്നത് ഡിസംബർ 28 നുപുസ്തക പ്രകാശനോത്സവ ത്തിനു  ഇനി കേവലം രണ്ടു ദിവസങ്ങൾ കൂടി മാത്രം. ക്രിസ്മസ് ദിവസം എല്ലാവർഷവും പപ്പയോ ടൊപ്പമാണ് ആഘോഷമെന്നതിനാൽ തിരക്കിനിടയിൽ സമയമുണ്ടാക്കി നാട്ടിലെത്തി. എല്ലാരും ഒന്നിച്ചിരുന്നു ഉച്ചഭക്ഷണവും കഴിച്ച് അധികം വൈകാതെ തിരിച്ചു പോന്നു.     പ്രകാശനോത്സവത്തിന്റെ ഒരുക്കങ്ങൾ ഇനിയും ബാക്കിയുണ്ട്. പ്രിയപ്പെട്ടവരെ ഫോണിലും നേരിട്ടു കണ്ടും നോട്ടീസ് കൊടുത്തും വാട്ട്സ് ആപ്പിലും എഫ് ബിയിലും മെസ്സേജയച്ചും ക്ഷണിച്ചുകൊണ്ടിരിക്കുന്നതേ  ഉള്ളു.
മടങ്ങിവരും വഴി സീമയെ പ്രത്യേകം ക്ഷണിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ അവിടെ ചെന്നപ്പോഴും അവളെ കാണാൻ പറ്റിയില്ല.
     സീമ എന്റെ ആരാണെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഒരു മറുപടിതരാൻ  എനിക്കാവില്ല. പക്ഷേ  അവളെപ്പറ്റി ഒരു സൂചന എന്റെ ഒരു കഥയിൽ സൂചിപ്പിച്ചിരുന്നു.ടി ടി സി ക്കിടയിലെ സഹവാസക്യാമ്പിൽ വെച്ച് എന്റെ ജീവിതത്തിലെ  ഒരു നിർണ്ണായക തീരുമാനമെടുക്കാനുള്ള സാഹചര്യം വിശദമാക്കിയപ്പോൾ.....
 മറ്റുള്ളവരുടെ ദുഷ്പ്രേരണ നിമിത്തം എന്നെ ചോദ്യം ചെയ്യാൻ അസ്സംബ്ലിഹാളിലേയ്ക്ക് സൈക്കോളജി ടീച്ചർ വിളിച്ചതിനു കാരണമായത്   ''സീമയുടെ ഇക്കയും ഞങ്ങളുടെ ഫാമിലി ഫ്രണ്ട് മാത്രമായിരുന്ന ചന്ദ്രേട്ടനും എന്റെ പപ്പാ കൊടുത്തയച്ച ഒരു കയ്യെഴുത്തുമാസിക എനിക്ക് തരാൻ വന്നതായിരുന്നു'' എന്ന് പറഞ്ഞി രുന്നില്ലേ..   ആ സീമതന്നെ.അവളുടെ ഇക്കയെ വളരെ ചെറുപ്പം മുതൽ എനിക്കറിയാവുന്നതായിരുന്നു. പിന്നീടാണ് സീമ എന്ന നസീമയുടെ ജീവിതസഖാവാണ് ഈ ഇക്ക എന്ന് ഞാനറിയുന്നത്.
ആകുലതകളിൽ സാന്ത്വനം ഏകുന്നവരാണ് നല്ല മിത്രങ്ങൾ. ആ കാലത്ത് ഭൂരിഭാഗത്തിന്റെയും അവഗണനയും കുത്തുവാക്കുകളും കേട്ട് മനസ്സ് മരവിച്ച എനിക്കെന്നും സാന്ത്വനമായിരുന്നു അവൾ ...ലീ ...എന്ന അവളുടെ വിളി പോലും എനിക്ക് ആശ്വാസം നല്കിയിരുന്നു.
ടി ടി സി കഴിഞ്ഞ് അവളും ഞാനും ടീച്ചർമാരായി....ഞങ്ങൾ തമ്മിൽ വളരെ അപൂർവമായേ കാണാറുണ്ടായിരുന്നുള്ളു.ഫോൺ വിളിയും കുറവായിരുന്നു.
ഇക്കയുമൊത്ത് അവൾക്കു ഒരുപാടു നാളുകൾ കഴിയാൻ പടച്ചവൻ അവൾക്ക്  ഇട നല്കിയില്ല. എങ്കിലും തന്റെ ഓമനമക്കൾക്കായി അവൾ ജീവിച്ചു....മകളുടെ കല്യാണം കഴിഞ്ഞു ഉമ്മുമ്മയായി ...പുതിയ വീട് വെച്ചു .......അടുത്ത മാർച്ചിൽ പെൻഷൻ പറ്റാനുള്ള തയ്യാറെടുപ്പിൽ .....
   അവളുടെ വീടിനു മുന്നിൽ കാർ നിർത്തി ഞാൻ അവൾക്കു കൊടുക്കാനുള്ള ക്ഷണക്കത്തുമായി ഗേറ്റു കടന്ന് മുറ്റത്തെത്തി.അകത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കാം.ഞാൻ ബെല്ലടിച്ചു
മകളുടെ കുട്ടികളാണ് വാതിൽക്കൽ വന്നത്.
"സീമ...?"അവൾ വീട്ടിൽ ഉണ്ടോ എന്ന അർത്ഥത്തിൽ ഞാൻ ചോദിച്ചു.
"അതെ " സീമയുടെ വീടിതു തന്നെ എന്നായിരിക്കാം കുട്ടികൾ ഉദ്ദേശിച്ചത്. ...അവൾ ഉണ്ടെന്നു എനിക്ക് ഉറപ്പായി.കഴിഞ്ഞതവണ കാണാൻ പറ്റാത്തതിന്റെ പരിഭവം കൂടി ഇന്ന് പറഞ്ഞു തീർക്കണം എന്ന് ഞാൻ തീർച്ചയാക്കി. ഞാൻ കുട്ടികളോട് പറഞ്ഞു.
"മക്കളെ ഉമ്മുമ്മയെ ഒന്ന് വിളിച്ചേ..."
അവർ പറഞ്ഞ മറുപടി ഞാൻ കേട്ടില്ല ...അതോ എനിക്ക് മനസ്സിലാകാഞ്ഞതോ...?
എന്റെ വായ് പൊളിഞ്ഞതു കണ്ടാകാം അവർ ഒരിക്കൽ കൂടി ആവർത്തിച്ചു
"മരിച്ചു. ആറു  ദിവസായി."
അടിമുടി ഒരു തണുപ്പ് ഇഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു. എന്റെ അവസ്ഥ കണ്ടാകണം ചന്ദ്രേട്ടനും ഇറങ്ങി വന്നു.
"ആരാ അകത്തുള്ളത് ...ആരെയെങ്കിലും ഒന്ന് വിളിക്കാമോ?"
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കുട്ടി അകത്തെ മുറിയുടെ വാതിൽക്കലെത്തി എന്തോ പറയുന്നതും പിന്നെ മുകളിലെ മുറിയിലുള്ള ആമിനതാത്തയെ വിളിക്കുന്നതും ഞാൻ കണ്ടു. അവരുവരുന്നത് കാത്ത് നില് ക്കാതെ ഞാൻ അകത്തേക്ക് ചെന്നു അവിടെ മോളുണ്ടായിരുന്നു.
"എന്താ മോളെ ഉണ്ടായത്...?''
രോഗമായിരുന്നോ ..?എന്താണ്..?എപ്പോഴാണ് ? എങ്ങനെയാണ് ...?ഒരുപാടു ചോദ്യങ്ങൾ എന്റെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ കാര്യങ്ങൾ അറിയിച്ചു.
 
    അസുഖം ഒന്നും ഉണ്ടായിരുന്നില്ല.സ്കൂൾ സംബന്ധമായ ആവശ്യത്തിന് ഓഫിസിൽ പോയതാണ്. അവിടുന്ന് കുഴഞ്ഞു വീണു .അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവർ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. അവിടെ എത്തിയെങ്കിലും ഹൈ ബി പി കാരണം ഒന്നും ചെയ്യാൻ പറ്റിയില്ല. വെന്റിലേറ്ററിൽ ആക്കിയെങ്കിലും രാത്രിയായപ്പോഴേയ്ക്കും....'
 
     ആറു ദിവസം മുമ്പ്...പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തിരുവനന്തപുരത്തു
ഉണ്ടായിരുന്ന സമയത്ത്...
പേപ്പറിൽ നിന്നും പോലും അറിയാതെ..(പിറ്റേന്നത്തെ പേപ്പർ വായിച്ചിരുന്നെങ്കിലും ഈ വാർത്ത അവിടുത്തെ എഡിഷനിൽ ഉണ്ടായിരുന്നില്ല. ..)  
      സീമയുടെ മകളോട് യാത്രപറഞ്ഞ് അവിടെനിന്നും മടങ്ങുമ്പോഴും എന്റെ ഞടുക്കം വിട്ടു മാറിയില്ല...
ലീ   ...എന്ന വിളിയും ആ ചിരിക്കുന്ന മുഖവും ....
ഇല്ല സീമ ...നീ സ്കൂളിൽ എന്തോ ആവശ്യത്തിന് പോയത് കൊണ്ടാണ് എനിക്ക് കാണാൻ പറ്റാതിരുന്നത്...അല്ലെ... അടുത്ത തവണയും ആവഴി വരുമ്പോൾ ഞാനവിടെ വരും...അന്ന് ഓരോ ആവശ്യം പറഞ്ഞു നീ എവിടെയെങ്കിലും പോയാലുണ്ടല്ലോ, നോക്കിക്കോ ഞാൻ നിന്നോട് മിണ്ടൂല്ല.

(പ്രിയ സഖി എവിടെയാണെങ്കിലും നീ സന്തോഷമായിരുന്നാൽ മതി."

Wednesday, September 21, 2016

പേരിനൊരു വാൽ


വേണമെനിക്കൊരു വാലിന്ന്
പേരിനുവച്ച് പിടിപ്പിക്കാൻ
എന്തെല്ലാം ഗുണമുണ്ടെന്നോ
നിർഗ്ഗുണവുമുണ്ടൊട്ടേറെ

ബീപ്പീഎല്ലിൽ പെട്ടെന്നാൽ
വാലിൻമഹിമയുയർന്നീടും
പട്ടിണിയാലെ ചാകില്ല
ഓഫർ തിന്നു തടിച്ചീടാം.

തൊഴിൽകിട്ടാനീ വാലുമതി
തൊഴികിട്ടാനും സാദ്ധ്യതയായ്
തൊഴിൽ ചെയ്യാൻ കഴിയില്ലെങ്കിൽ
അതിനും വഴിയീ വാലുണ്ടേൽ

വാലിൻ മേന്മ പറഞ്ഞെന്നാൽ
തീരില്ലെത്രയതാണെന്നോ
പോരുനടത്താൻ, പോരെങ്കിൽ
നാടുമുടിക്കാൻ വാലുമതി

വാലാൽകിട്ടും സൗജന്യം
വാരിക്കൂട്ടാനുത്സാഹം
വാലിൻ പേരുവിളിച്ചെന്നാൽ
പോരിനിറങ്ങും കട്ടായം.

വാലുതിരക്കി നടന്നിട്ടും
കിട്ടീല്ലൊന്നും ഹാ കഷ്ടം
വാലില്ലാത്തോരാണെന്റെ
മുതുമുത്തച്ഛന്മാരെല്ലാം

നേരെ ചോദിച്ചാലൊന്നും
വാലു ലഭിക്കില്ലതുസത്യം
പേരിന്നറ്റത്തൊട്ടിക്കാൻ
ആരുതരുമൊരുവാലിന്ന്

ശ്രേഷ്‌ഠത പൂശിയ വാലൊന്നും
കിട്ടില്ലെങ്കിൽ പോകട്ടെ
ശ്രേഷ്ഠത താഴ്ന്നോരു വാലാണേൽ
നേടിയെടുക്കാനുണ്ടേറെ

നിന്നുടെ വാലിൻ പേരെന്താ -
ണെന്നു ചോദിപ്പതു വൻകുറ്റം
വാലിൽകുത്തി തലപൊക്കി
ചീറിക്കൊത്തും മൂർഖന്മാർ

വാലിൻ പേരിൽ വെറിയോടെ
കേറിക്കൊത്താൻ പോരല്ലേ
വേണ്ടയെനിക്കൊരു മുറിവാലും
ഉണ്ണണമുള്ളതുകൊണ്ടോണം

ശേലിലെനിക്കൊരു വാലുണ്ട്
സ്നാനം ചെയ്തു ലഭിച്ചെന്നാൽ
പേരിൽചേർക്കാത്തൊരു വാല്
പേരിനു പഴയൊരുവാലാണേ.

Monday, August 15, 2016


രാമരാവണയുദ്ധത്തിനിടയിൽ മേഘനാഥൻ ലക്ഷ്മണനെയും സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരപ്പടയെയും മായാപ്രകടനത്താൽ കബളിപ്പിച്ച് ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ച് മരണാസന്ന രാക്കി. അവരെ രക്ഷിക്കാൻ മൃതസഞ്ജീവനി വേണം. അതാകട്ടെ ലങ്കയിൽ നിന്നും വളരെ ദൂരെയാണ്  ഉള്ളത്. പുലരും മുമ്പ് അത് കിട്ടിയാൽ മാത്രമേ ലക്ഷ്മണനെയും മറ്റും രക്ഷിക്കാൻ പറ്റു .ജാംബവാന്റെ നിർദ്ദേശപ്രകാരം ഹിമാലയ സാനുക്കളിലെ മേരുപർവ്വതത്തിൽ വളരുന്ന ഔഷധച്ചെടികൾ കൊണ്ടുവരുവാൻ ഹനുമാനെയാണ് നിയോഗിച്ചത്.ഹനുമാൻ ആ സാഹസം ഏറ്റെടുത്ത് ഹിമാലയത്തിലേയ്ക്ക് പറന്നു. അവിടെയെത്തിയ ഹനുമാന്  ഔഷധച്ചെടികൾ ക്കിടയിൽ നിന്നും മൃതസഞ്ജീവനി മാത്രമായി പറിച്ചെടുക്കാൻ ക്ഷമയുണ്ടായില്ല. ഔഷധച്ചെടികൾ വളരുന്ന മഹാമേരുതന്നെ ഇളക്കിയെടുത്ത് ഹനുമാൻ തിരിച്ച് ലങ്കയിലേക്ക് പറന്നു. അങ്ങനെ വരുംവഴി മഹാമേരുവിന്റെ കുറച്ചുഭാഗം അടർന്നു താഴെ വീണു. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന, കണ്ണൂർജില്ലയിലെ ഏഴിമല അങ്ങനെയുണ്ടായതാണ് എന്ന് ഐതിഹ്യം. അതിന്റെ ഉയരം കൂടിയ ഭാഗം ആഞ്ജനേയഗിരി എന്നാണ് അറിയപ്പെടുന്നത്. അവിടെ ഒരു വലിയ ആഞ്ജനേയ പ്രതിമയുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണത്.
               ഇന്നത്തെ സ്വാതന്ത്ര്യദിന സന്തോഷയാത്ര അവിടേയ്ക്കായിരുന്നു. കണ്ണിനും കരളിനും കുളിർമ്മ പകരുന്ന ഹരിത ഭംഗി നുകർന്ന് ഞങ്ങൾ ആഞ്ജനേയ ഗിരിയിലെത്തി. ഹനുമാൻ പ്രതിമയ്ക്കരികിൽ നിന്നു നോക്കിയാൽ  താഴെ മനോഹരമായ  ഗ്രാമം കാണാം ...അതിനോട് ചേർന്ന് കടലും.
                കുറെ സമയം അവിടെ ചെലവഴിച്ചശേഷം ഞങ്ങൾ നേരെ എട്ടിക്കുളം ബീച്ചിലേക്കാണ് പോയത്.ഏഴിമല നേവൽ അക്കാദമിയുടെ ഗേറ്റുവരെ പോകാനേ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളു. നേരം ഉച്ചയായിരുന്നതിനാൽ അവിടെയുള്ള ഒരു ഹോട്ടലിൽ കയറി ഊണും കഴിഞ്ഞ് ഞങ്ങൾ കടൽത്തതീരത്തെത്തി.വൃത്തിയും ശുദ്ധിയുമുള്ള തീരം.ഒരിക്കലും അടങ്ങാത്ത കടലിന്റെ ഗദ്ഗദം കരയിലേക്ക് നിലയ്ക്കാതെ അലയടിച്ചെത്തി.നട്ടുച്ചയ്ക്കും വെയിലിന്റെ ചൂടറിഞ്ഞില്ല. ആൾത്തിര ക്കില്ലാതെ ഞങ്ങൾക്കായി മാത്രം പതിച്ചു തന്ന കടൽത്തീരം എന്ന് ഞങ്ങൾ തമാശ പറഞ്ഞു . പാറ ക്കെട്ടുകളുടെ മുകളിൽ വലിഞ്ഞു കയറി ഫോട്ടോയ്ക്ക്  പോസു ചെയ്തും സെല്ഫിയെടുത്തും ഞങ്ങൾ ആഹ്ലാദിച്ചു. (ഓ...ഒരു കാര്യം പറയാൻ വിട്ടു. ഈ വിജനതയെ മുതലെടുക്കാൻ ഞങ്ങൾക്കുമുമ്പേ രണ്ടുപേർ അവിടെയുണ്ടായിരുന്നു. എട്ടിക്കുളം ബീച്ചിനെ ഹവ്വാബീച്ചാക്കാൻ എത്തിയ അവർ, ഞങ്ങളെ കണ്ട് സദാചാരവാദികൾ എന്ന് തെറ്റിദ്ധരിച്ചാകാം സ്ഥലം വിട്ടത് , അവരെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകളെ ശരിവെച്ചു .അത് ഞങ്ങൾക്കു ചിരിക്കുള്ള വകയാകുകയും ചെയ്തു.) ഏറെ നേരം കടൽക്കാറ്റേറ്റും കടലലയുടെ തലോടൽ അനുഭവിച്ചും അവിടെ ചുറ്റിപ്പറ്റി നിന്നു.
      



 തിരിച്ചു വരും വഴി മറ്റൊരു സ്ഥലവും സന്ദർശിച്ചു. അതിവിശാലമായ ജലപ്പരപ്പ്.അവിടെ സ്വയം ചവുട്ടി നിയന്ത്രിക്കേണ്ട ബോട്ടിങ്ങ് സൗകര്യമുണ്ട്. ചുറ്റും കണ്ടൽക്കാടുകൾ വെച്ച് പിടിപ്പിച്ചിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാടായിപ്പാറയ്ക്കും അടുത്തിലയ്ക്കും അടുത്തുള്ള കക്കമ്പാറയിലാണ്ഈ മനോഹരമായ സ്ഥലം.ജലത്തിന്റെ വിശാലതകൊണ്ട് തന്നെ ഈ പ്രദേശത്തെ പരപ്പ് എന്നപേരിൽ അറിയപ്പെടുന്നു.ധാരാളം സന്ദർശകർ അവിടെ വരാറുണ്ട്. മനോഹാരിതയും സൗകര്യവും വർദ്ധിപ്പിക്കാനുള്ള ജോലികൾ ഇപ്പോഴും അവിടെ നടക്കുന്നു.
 





























കൂടുതൽ കാര്യങ്ങൾ ചിത്രങ്ങൾ പറയും.

Thursday, August 11, 2016

സൗഹൃദ യാചന

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ഫുദ്ധിയാ എന്നു സ്വയം വിലയിരുത്തുന്ന ഒരാളുടെ സൗഹൃദ യാചന മ്യൂച്ചൽ ഫ്രണ്ട്സിന്റെ എണ്ണം നോക്കിയാണ് സ്വീകരിച്ചത്. അല്പസ്വല്പം വായനയും രചനയുമുണ്ടെന്നത് അധിക യോഗ്യതയായും കണ്ടു. സാധാരണ ഒരു നന്ദി വാക്കാണ് ഇൻ ബോക്സിൽ വരിക. പക്ഷെ വന്നത് “ഒന്നു ഹെല്പ് ചെയ്യുമൊ?“എന്ന ചോദ്യമാണ്. മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ നിര നിരന്നു. ആദ്യമായിത്തന്നെ ഒരു സഹായം അപേക്ഷിക്കുന്നു എന്നത് നിസാര കാര്യമൊന്നുമായിരിക്കില്ലല്ലൊ. വർദ്ധിച്ച ഉൽക്കണ്ഠയോടെയാണ് ഒരു ചോദ്യച്ചിഹ്നം
കൊടുത്തത്. അപ്പോൾ വരുന്നു തിരിച്ചൊരു ചോദ്യം.

 “സ്ഥലം എവിടെയാ...''
ഇനി അതറിയാഞ്ഞിട്ട് കാര്യം പറയാതിരിക്കേണ്ട എന്നു കരുതി മറുപടി കൊടുത്തു
 "കണ്ണൂർ”
അപ്പോൾ ധൈര്യമായി ഒരു സഹായാഭ്യർഥന...
"എനിക്കൊന്നു റീ ചാർജ് ചെയ്തു തരുമോ...?”
ഒട്ടും ആലോചിച്ചില്ല. മറുപടി കൊടുത്തു.
“നോ താങ്ക്സ്''
അപ്പോഴതാ അടുത്ത സംശയം.
“എന്തിനാ താങ്ക്സ്..?”
“അല്ല. ഇത്രയും അത്യാവശ്യമായ ഹെല്പ് ചോദിച്ചതിന്”
“വെൽകം”(ഹാവൂ...എന്തൊരു മര്യാദ...!)
“ഓക്കേ” എന്നു ഞാനും.
( ഫ്രണ്ട്സിനോടെല്ലാം പയ്യൻ ഈ ഹെല്പ് ചോദിക്കുകയും അവരെല്ലാം അത് ചെയ്തു കൊടുക്കുകയും ചെയ്തിരിക്കുമോ ആവോ...!! )

Tuesday, August 2, 2016

(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)

എല്ലാവരെയും
 സ്നേഹിക്കാനും വിശ്വസിക്കാനുമാണ്‌
എനിക്കിഷ്ടം.
പക്ഷേ
 അത് ചൂഷണം ചെയ്യപ്പെടുമ്പോൾ
എന്ത് ചെയ്യണമെന്നറിയാതെ
പകച്ചു പോകുന്നു.
(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)
എന്റെ
കരളിന്നുള്ളിലും പേനാത്തുമ്പിലും
 ചിന്തയിലും സ്വപ്നത്തിലും ഭാവനയിലും നാവിൻ തുമ്പിലും...ലും ....ലും
 ഞാൻ കാത്തുസൂക്ഷിച്ചു വച്ചിരുന്ന എന്റെ അക്ഷരങ്ങൾ
എപ്പോഴാണ് 
എന്നോട് പറയാതെ ഇറങ്ങിപ്പോയതാവൊ...?!!
ആരോടു പരാതി പറയും...?
സത് മനസ്സുകളുടെ സഹായത്തോടെ
 ഏറെപ്പരതി കണ്ടു പിടിച്ച് കൊണ്ടുവരുമ്പോൾ 
എത്രയെത്ര പീഡനകഥകളാകും
 അവയ്ക്കെന്നോടു പറയാനുണ്ടാകുക....!!??